കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാർക്ക് നേരെയുള്ള ആക്രമണത്തിൽ ഒടുവിൽ കേസെടുത്ത് പൊലീസ്. ഡി വൈ എഫ് ഐ നേതാവ് അരുൺ ആണ് കേസിലെ ഒന്നാം പ്രതി. കണ്ടാൽ അറിയാവുന്ന 16 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ആശുപത്രി സംരക്ഷണ നിയമം, അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യ നിവഹണം തടസപ്പെടുത്തൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ആശുപത്രി സംരക്ഷണ നിയമം അനുസരിച്ചുള്ള കേസ് ജാമ്യമില്ലാത്തതാണ്
കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചത് ഡി വൈ എഫ് ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറി കെ അരുണിന്റെ നേതൃത്വത്തിൽ ആണെന്ന് കണ്ടെത്തിയിട്ടും നടപടി എടുക്കാൻ പൊലീസ് തയാറായിരുന്നില്ല . ഇയാൾ ഉൾപ്പെടെ എട്ട് അംഗ സംഘമാണ് അക്രമം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു. സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നിട്ടും അറസ്റ്റ് വൈകുന്നതായി ആക്ഷേപം ഉയർന്നിരുന്നു. പരാതി വ്യാപകമായതോടെയാണ് പൊലീസ് കേസെടുത്തത്.