കൽപറ്റ- പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പുരുഷൻ സ്ത്രീയായി. സെപ്റ്റംബർ 10ന് വരദൂർ പുഴയിൽ മുങ്ങിമരിച്ച കൊല്ലിവയൽ അക്ഷയകുമാറിന്റെ(41)പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പിഴവ് സംഭവിച്ചത്. സെപ്റ്റംബർ 11ന് മാനന്തവാടി മെഡിക്കൽകോളേജ് ആശുപത്രിയിലാണ് അക്ഷയകുമാറിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തത്. റിപ്പോർട്ടിന്റെ ആദ്യ ഭാഗത്ത് 'മെയിൽ' എന്നാണ് ചേർത്തതെങ്കിലും അടുത്ത ഖണ്ഡികയിൽ171 സെന്റി മീറ്റർ ഉയരവും 76 കിലോഗ്രാം തൂക്കവുമുള്ള 'ഫീമെയിൽ' എന്നാണ് ഉള്ളത്.
വരദൂർ സ്കൂളിലെ പാചകത്തൊഴിലാളിയായിരുന്നു അക്ഷയകുമാർ. കുളിക്കുന്നതിനിടെ ഇദ്ദേഹം ചുഴിയിൽ അകപ്പെടുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവരുടെ മൊഴി. അക്ഷയകുമാറിന്റേത് മുങ്ങിമരണമാണെന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയിട്ടുണ്ട്. ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് അക്ഷയകുമാറിന്റെ കുടുംബം