കൽപ്പറ്റ: താമരശേരി ചുരത്തിൽ അപ്രതീക്ഷിതമായി ഉണ്ടാക്കുന്ന 'അഴിയാകുരുക്കുകൾ പരിഹരിക്കാൻ ദേശീയപാത വിഭാഗം ഒരുങ്ങുന്നു. ചുരത്തിലെ ആറ്, ഏഴ്, എട്ട് ഹെയർപിൻ വളവുകൾ പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി വീതികൂട്ടി നവീകരിക്കാൻ അൻപത് കോടിയുടെ പദ്ധതിയാണ് ദേശീയപാതാ വിഭാഗം തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് വളവുകളും മുപ്പത് മീറ്റർ ഉയരത്തിൽ പാർശ്വഭിത്തി നിർമിച്ചായിരിക്കും നവീകരിക്കുക. റോഡ് നവീകരണം ഏതുവിധിത്തിൽ ആയിരിക്കണമെന്നതിന് കൃത്യമായ നിർദേശങ്ങളുണ്ടെങ്കിലും വളവുകൾ നവീകരിക്കുന്ന പദ്ധതിക്ക് സർക്കാരിന്റെ ഭരണാനുമതി ലഭിക്കുന്ന മുറക്കായിരിക്കും തുടർ നടപടിയുണ്ടാകുക.
വർഷങ്ങളായി താമരശേരി ചുരത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിനെതിരെ ജനവികാരം ശക്തമായി തുടരുകയാണ്. ഇതിനിടെ ചുരത്തിലെ വളവുകൾ വീതി കൂട്ടുന്നതിന് 2018-ൽ 0.92 ഹെക്ടർ വനഭൂമി വിട്ടുകിട്ടിയിരുന്നെങ്കിലും മൂന്ന്, അഞ്ച് ഹെയർപിൻ വളവുകൾ മാത്രമാണ് നവീകരിച്ചത്. ദേശീയപാതയിൽ പുതുപ്പാടി മുത്തങ്ങ റീച്ചിലെ നവീകരണ പ്രവൃത്തികളിൽ ഉൾപ്പെടുത്തി ചുരത്തിലെ വീതിയില്ലാതെ കിടക്കുന്ന വളവുകൾ വികസിപ്പിക്കാനായിരുന്നു ദേശീയപാതാ വിഭാഗം നടപടി എടുത്തിരുന്നത്. എന്നാൽ, ഈ വലിയ പ്രവൃത്തിക്ക് കാലതാമസം വരുമെന്നത് കണക്കിലെടുത്താണ് ആറ്, ഏഴ്, എട്ട് വളവുകൾ പ്രത്യേക ഫണ്ട് വകയിരുത്തി നവീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.