നിപ;കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളെല്ലാം പിൻവലിച്ചു

കോഴിക്കോട്: നിപ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജില്ലയിൽ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയ എല്ലാ മേഖലകളിലെയും നിയന്ത്രണങ്ങൾ പിൻവലിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിലെ ഏഴ് ഡിവിഷനുകളിലും ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്. വടകര താലൂക്കിലെ കണ്ടെയ്‌മെന്റ് സോണില്‍ ഏര്‍പ്പടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നേരത്തെ നീക്കിയിരുന്നു.

പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പശ്ചാത്തലത്തിലാണ് നടപടി. അതേസമയം സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ക്വാറന്റീന്‍ തുടരണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഒക്ടോബര്‍ ഒന്നുവരെയുള്ള പൊതുപരിപാടികള്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. നിപ പ്രതിരോധത്തിന്റെ ഭാഗമായി ഐസൊലേഷനിലുള്ളവര്‍ 21 ദിവസം നിര്‍ബന്ധമായും ഐസൊലേഷനില്‍ തുടരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പൊലീസ് നടപടി സ്വീകരിക്കുമെന്നും ഒക്ടോബര്‍ 26 വരെ കോഴിക്കോട് ജില്ലയില്‍ ജാഗ്രത തുടരണമെന്നും മന്ത്രി അറിയിച്ചു. മുന്‍കരുതലിന്റെ ഭാഗമായി മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ഇന്ന് പരിശോധനയ്ക്കയച്ച 5 പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായി. ആകെ 383 പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. ഐസൊലേഷന്‍ കാലാവധി കഴിഞ്ഞ 40 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇപ്പോള്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഐസൊലേഷനിലുള്ളത് 875 പേരാണ്. നിപ പോസിറ്റീവായി ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

facebook

വളരെ പുതിയ വളരെ പഴയ